കാട്ടുമൃഗ ശല്യം: പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരവുമായി കര്‍ഷക കുടുംബം; വീഡിയോ കാണാം


പെരുവണ്ണാമൂഴി: കാട്ടുമൃഗ ശല്യത്തെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരവുമായി കര്‍ഷക കുടുംബം. പെരുവണ്ണാമൂഴി വട്ടക്കയം സ്വദേശിയും വി.ഫാം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബാബു പൈകയും കുടുംബവുമാണ് സമരം നടത്തുന്നത്. ബാബു പൈകയുടെ കൃഷിയിടത്തില്‍ ഇന്നലെ രാത്രി ആന ഇറങ്ങി വ്യാപക കൃഷി നാശിപ്പിച്ചിരുന്നു. പ്രധാന വരുമാന മാര്‍ഗം കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ കുടുംബം തയ്യാറായത്. ബാബുവും ഭാര്യ ജസിയുമാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരമിരിക്കുന്നത്.

കാട്ടുമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാണ് കുടുംബത്തിന്റെ അവശ്യം. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബാബു വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം വീ.ഫാം സംഘടനയുടെ ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ, ഭാരവാഹി സണ്ണി കൊമ്മറ്റം എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കാട്ടാനകളും കാട്ടുപന്നികളുമാണ് പ്രദേശത്തെ കൃഷികള്‍ നശിപ്പിക്കുന്നത്. കാട്ടുമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസം കൂത്താളി ജില്ലാ കൃഷി ഫാമിലെ തെങ്ങുകള്‍ കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു. പൂഴിത്തോട്, ചെമ്പനോട, മുതുകാട് എന്നിവിടങ്ങളിലെ കാര്‍ഷിക വിളകളും നശിപ്പിക്കപ്പട്ടിരുന്നു.

കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാനായി കര്‍ഷകരുടെ കൈവശം തേക്കുകള്‍ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ സര്‍ക്കാര്‍ തിരിച്ച് വാങ്ങിച്ചു. കാട്ടുമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് കര്‍ഷകര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനപ്രതിനിധികളും അധികാരികളും യോഗങ്ങള്‍ ചേരുന്നതല്ലാതെ തുടര്‍ നടപടികള്‍ ഒന്നുംതന്നെ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.