കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാര്‍ക്കെതിരെ അതിക്രമവുമായി യുവാക്കള്‍: നാദാപുരം സി.ഐയ്ക്കും പൊലീസുകാര്‍ക്കും പരിക്ക്


നാദാപുരം: അപകടവിവരം അന്വേഷിക്കാന്‍ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയ സി.ഐയെയും പൊലീസുകാരനെയും യുവാക്കള്‍ കൈയേറ്റം ചെയ്തു. എടച്ചേരി സി.ഐ ജോഷി ജോസിനെയും കൂടെയുണ്ടായിരുന്നവരെയുമാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങണ്ണൂര്‍ കായപ്പനച്ചി സ്വദേശികളായ അര്‍ജുന്‍ (24), അശ്വന്ത് (25) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. എടച്ചേരിയില്‍ നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുക്കാനായി നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു പൊലീസുകാര്‍. യുവാക്കളോട് കാര്യം തിരിക്കുന്നതിനിടെ ഇവര്‍ ഇന്‍സ്‌പെക്ടര്‍ ജോഷി ജോസിനെയും സീനിയര്‍ സി.പി.ഒ കെ.എം മനോജിനെയും മര്‍ദ്ദിക്കുകയായിരുന്നു. കായപ്പനച്ചി പുഴ പുറമ്പോക്ക് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തുന്ന സംഘാംഗങ്ങളാണിവരെന്ന് പൊലീസ് പറഞ്ഞു.

പൊലീസിനുനേരെ അസഭ്യവര്‍ഷവുമായി താലൂക്ക് ആശുപത്രിയിലും ഇവര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലും ഇവര്‍ ബഹളവും അതിക്രമവും തുടര്‍ന്നു. രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.