കഴുത്തിന് പിടിച്ച് താഴെക്കിടത്തി വെട്ടുകയായിരുന്നു; സെന്റ് തോമസ് കോളേജില്‍ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ സെക്യൂരിറ്റി പറയുന്നു


കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പ്രതി അഭിഷേക് ബൈജു പെണ്‍കുട്ടിയെ കഴുത്തിന് പിടിച്ച് താഴെക്കിടത്തിയശേഷം വെട്ടുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്കു കൂടുന്നതും പരസ്പരം പിടിച്ച് തള്ളുന്നതും അകലെ നിന്ന് കണ്ടാണ് താന്‍ ശ്രദ്ധിച്ചതും പിടിച്ചുമാറ്റാനായി അടുത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നത് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതക ശ്രമമാണെന്ന് കരുതിയില്ല. ചോരചിന്തുന്നത് കണ്ടപ്പോഴാണ് അപകടം മണത്തത്. ഉടനെ കോളേജ് അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും പത്തുമിനിറ്റോളം സംഭവസ്ഥലത്ത് നിന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതി കയ്യിലെ രക്തമൊക്കെ കഴുകി കളഞ്ഞ് അവിടെ തന്നെ നില്‍ക്കുകയായിരുന്നെന്നും സെക്യൂരിറ്റി പറഞ്ഞു.

മൂന്നാംവര്‍ഷ ബി.വി.ഒ.സി വിദ്യാര്‍ഥിനിയായ തലയോലപ്പറമ്പ് സ്വദേശി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി അഭിഷേക് ബൈജു നിതിനയുടെ സഹപാഠിയാണ്. ഇരുവരും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പ്രതി നിതിനയെ കൊലപ്പെടുത്തിയത്.