കല്യാണം കഴിച്ച് മുങ്ങിയതായി പരാതി; ഭർത്താവിനെത്തേടി യു.പി. സ്വദേശിനി നാദാപുരത്ത്


നാദാപുരം: മുംബൈയിൽ പരിചയപ്പെട്ട് കല്യാണം കഴിച്ച് മുങ്ങിയ ഭർത്താവിനെത്തേടി യു.പി. സ്വദേശിനി നാദാപുരം പോലീസ് സ്റ്റേഷനിലെത്തി. പെരിങ്ങത്തൂർ സ്വദേശിയും ഇപ്പോൾ തൂണേരി ഗ്രാമപ്പഞ്ചായത്തിൽ താമസക്കാരനുമായ ഭർത്താവിനെത്തേടിയാണ് യുവതിയെത്തിയത്. യുവതി വിവാഹമോചിതയും രണ്ടുകുട്ടികളുടെ മാതാവുമാണ്. തൂണേരി സ്വദേശിക്ക് ഭാര്യയും മക്കളുമുണ്ട്.

നാദാപുരം പോലീസ് സ്റ്റേഷനിലെത്തിയ യുവതി തന്റെ ഭർത്താവിനെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തിനോടൊപ്പമാണ് യുവതി സ്റ്റേഷനിലെത്തിയത്. യുവതി നൽകിയ മൂന്ന് ഫോൺനമ്പറിലും പോലീസ് വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഒാഫായിരുന്നു. യുവതിതന്നെ അന്വേഷിച്ചിറങ്ങിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് മുങ്ങിയതാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എട്ടുവർഷംമുമ്പാണ് കല്യാണം കഴിച്ചതെന്ന് യു.പി. സ്വദേശിനിയായ യുവതി പറയുന്നു.

മുബൈയിലെ ബിസിനസ് മേഖലയിലായിരുന്നു രണ്ടുപേരും. യു.പി.യിലെ ബസ്തിയിലാണ് യുവതിയുടെ സ്ഥലം. കല്യാണസമയത്ത് പതിനെട്ടര പവൻ സ്വർണംനൽകിയതായി യുവതി പറയുന്നു. കച്ചവടത്തിനാണെന്ന് പറഞ്ഞ് യുവതിയുടെ സഹോദരനിൽനിന്നും ഏഴരലക്ഷം രൂപയും വാങ്ങിയിട്ടുണ്ട്. എന്നാൽ, പിന്നീട് ഇയാൾ മുങ്ങുകയാണുണ്ടായതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ഭർത്താവിനെ കണ്ടെത്തുന്നതുവരെ നാദാപുരം മേഖലയിൽ താമസിക്കാനാണ് യുവതിയുടെ തീരുമാനം. ഇപ്പോൾ മാഹിയിലാണ് യുവതി താമസിക്കുന്നത്. അഭിഭാഷകരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകാനും കോടതിയെ സമീപിക്കാനുമാണ് യുവതിയുടെ തീരുമാനം.