കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു


കക്കയം: കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. തലശേരി പാനൂര്‍ സ്വദേശി മിഥിലാജാണ് മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മിഥിലാജുവിനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അല്പസമയത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.

അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായാണ് മിഥിലാജും സംഘവും കരിയാത്തുംപാറയിലെത്തിയത്. മൂന്ന് മണിക്ക് ഇവിടെ എത്തിയ സംഘം വെള്ളത്തില്‍ കുളിക്കുന്നതിനിടെ അഞ്ച് മണിയോടെ മിഥിലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.

പാനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് മിഥിലാജ്. അച്ഛന്‍: കൊല്ലന്റവിട മുഹമ്മദ്, അമ്മ: ഷബിന. മെഹാസ്, മെബിന്‍, മിന്‍ഹ എന്നിവര്‍ സഹോദരങ്ങളാണ്.

മൂന്ന് വര്‍ഷത്തിനിടെ പതിമൂന്ന് പേരോളം ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെയെല്ലാം ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ സംഘം വെള്ളത്തിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.