കരിപ്പൂർ വിമാന ദുരന്തം: അന്വേഷണ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി


ന്യൂഡൽഹി: കരിപ്പൂര്‍ വിമാന ദുരന്തം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

കരിപ്പൂര്‍ വിമാനാപടകം നടന്നിട്ട് ഒരു വര്‍ഷമായിട്ടും അപകട കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാത്തതില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഞ്ചുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചെങ്കിലും നീണ്ടുപോകുകയായിരുന്നു. നിലവിൽ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിദ്ഗധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2020 ഓഗസ്റ്റ് ഏഴിന് വൈകിട്ടാണ് 7.10 ഓടെയായിരുന്നു കരിപ്പൂര്‍ വിമാന ദുരന്തം. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങുകയായിരുന്നു. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അത്. എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയായിരുന്നു വിമാനം പറത്തിയത്. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെ ചൊല്ലി വലിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു.