കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: റമീസിന്‍റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ച യുവാവ് രക്തം ഛർദ്ദിച്ചു മരിച്ചു


കണ്ണൂർ: സ്വർണക്കടത്ത് കേസിലെ അര്‍ജുന്‍ ആയങ്കിയുടെ ഉറ്റസുഹൃത്ത് അഴീക്കല്‍ കപ്പക്കടവിലെ റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന യുവാവ് രക്തം ഛർദ്ദിച്ചു മരിച്ചു. തളാപ്പ് സ്വദേശി പി.വി. അശ്വിൻ (41) ആണ് കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ മരിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 8.10നായിരുന്നു മരണം. മരണത്തിൽ ദുരൂഹതയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു റമീസ് ജൂലൈ 23ന് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ട റമീസിനെയോ കള്ളക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെയോ അറിയില്ലെന്ന് അശ്വിൻ പൊലീസിന് മൊഴി നൽകിയിരുന്നു.

ഓസ്ട്രേലിയയില്‍ ജോലി ചെയ്തുവരവെ അവധിക്കു വന്നതായിരുന്നു അശ്വിന്‍. ഇളയച്ഛനെ ഡോക്ടറെ കാണിച്ചുവരുമ്പോഴായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.