‘ഓണം ബംബറിലെ രണ്ടാം സമ്മാനങ്ങളിലൊന്ന് ഞങ്ങളിങ്ങെടുത്തു’; ഒരു കോടി രൂപ വടകര എസ്.പി ഓഫീസിലെ പോലീസുകാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്


വടകര: കഴിഞ്ഞദിവസം നടന്ന ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ച വടകരയില്‍ വിറ്റ ടിക്കറ്റിന്റെ ഉടമകളെ കണ്ടെത്തി. വടകര എസ്.പി ഓഫീസിലെ അഞ്ച് പോലീസുകാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ആറ് ടിക്കറ്റുകളിലായി ആറുകോടി രൂപയാണ് രണ്ടാം സമ്മാനം. ഇതില്‍ ഒരുകോടി രൂപയാണ് ഇവര്‍ക്കു ലഭിക്കുക.

വൈശാഖ്, ദിജേഷ്, അജിത്ത്, രമേശ്, ചന്ദ്രന്‍ എന്നിവരാണ് ഭാഗ്യശാലികള്‍. വൈശാഖും ദിജേഷും അജിത്തും സി.പി.ഒമാരും മറ്റു രണ്ടുപേര്‍ ഡ്രൈവര്‍മാരുമാണ്.

വടകരയിലെ ബീ.കെ ലോട്ടറീസില്‍ നിന്നും വിറ്റ TC 537460 എന്ന നമ്പറിലുള്ള ടിക്കറ്റായിരുന്നു രണ്ടാം സമ്മാനം. കൂടാതെ ഒരു ലക്ഷം രൂപയുടെ ആറ് സമ്മാനങ്ങളും ഇവിടെ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. നേരത്തെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപയുടെ ടിക്കറ്റ് വിറ്റതും ഇതേ ഏജന്‍സിയില്‍ നിന്നായിരുന്നു.

ബാലകൃഷ്ണനാണ് വടകരയിലെ ബീ.കെ ലോട്ടറി എജന്‍സിയുടെ പ്രോപ്രൈറ്റര്‍. കഴിഞ്ഞ 35 വര്‍ഷമായി ബാലകൃഷ്ണന്‍ ഭാഗ്യക്കുറി മേഖലയില്‍ ഏജന്റാണ്.