ഒരുമിച്ച് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പൊലീസിനെ വിളിച്ച് വിവരം പറഞ്ഞ് കാത്തിരുന്നു


പിറവം: ഒരുമിച്ച് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്തയാണ് കൊല്ലപ്പെട്ടത്.

ശാന്തയെ കൊന്നശേഷം ബാഹുലേയന്‍ അടുത്തവീട്ടിലെത്തി വിവരം പറയുകയായിരുന്നു. ഭാര്യയെ വാക്കത്തിക്കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നെന്ന് പ്രതി മൊഴി നല്‍കി. സംശയവും അതേത്തുടര്‍ന്നുള്ള കുടുംബ വഴക്കുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന പ്രതി പലതവണ എഴുന്നേറ്റ് ലൈറ്റിടുകയും മുറിയ്ക്ക് പുറത്തേക്ക് പോകുകയും ചെയ്തു. ഇതൊന്നും ശാന്ത അറിഞ്ഞിരുന്നില്ല. ശാന്ത നല്ല ഉറക്കമാണെന്ന് മനസിലാക്കിയ പ്രതി നേരത്തെ കട്ടിലിനരികില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നു.

ശാന്തയുടെ കഴുത്തിനാണ് വെട്ടേറ്റത്. അവര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇതിനുശേഷം സ്‌കൂട്ടറുമെടുത്ത് പുറത്തുപോയി അയല്‍വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അയല്‍വീട്ടുകാരോട് പൊലീസ് സ്റ്റേഷനിലെ നമ്പര്‍ ആവശ്യപ്പെടുകയും താന്‍ ഇവിടെ തന്നെ കാണുമെന്ന് അവരെ അറിയിക്കുകയും ചെയ്തു. കൃത്യം നടന്ന വീടിന്റെ മുകളിലത്തെ നിലയില്‍ ഇവരുടെ മകന്‍ ബ്രിജിത്തും ബാഹുലേയന്റെ അമ്മയും അവരെ പരിചരിക്കുന്ന ഹോംനഴ്‌സും ഉണ്ടായിരുന്നു. അയല്‍വീട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് ബ്രിജിത്ത് കൊലപാതകം നടന്നത് അറിയുന്നത്. തുടര്‍ന്ന് അദ്ദേഹം പൊലീസിനെയും അടുത്ത ബന്ധുക്കളെയും വിവരം അറിയിച്ചു.

എ.എസ്.ഐ പി.വി ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചെത്തുതൊഴിലാളിയായിരുന്ന ബാഹുലേയന്‍ കുറച്ചുകാലമായി ജോലിയില്‍ നിന്നും പിന്മാറി വീട്ടില്‍ കഴിയുകയായിരുന്നു. ഇയാള്‍ ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കി.