ഒമിക്രോണില്‍ ആശ്വാസം; കോഴിക്കോട് നിന്ന് ജനിതക പരിശോധനയ്ക്കയച്ച രണ്ട് പേരുടെ ഫലം നെഗറ്റീവ്


കോഴിക്കോട്: ജില്ലയില്‍ നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച രണ്ട് പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്അറിയിച്ചു. ജില്ലയില്‍ നിന്ന് ആകെ മൂന്ന് പേരുടെസാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചത്.

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും അതിലൊരാളുടെ അമ്മയുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ ഇനി ഒരാളുട ഫലം കൂടി വരാനുണ്ട്.

ഒമിക്രോണില്‍ കേരളത്തിന് ആശ്വാസം നല്‍കുന്നതാണ് പുറത്ത് വന്ന പരിശോധനഫലങ്ങള്‍. സംസ്ഥാനത്തു നിന്ന് അയച്ച സാമ്പിളുകളില്‍ ഏട്ടു പേരുടെതും നെഗറ്റീവാണ്. ഇനി രണ്ട് പേരുടെ ഫലമാണ് വരാനുള്ളത്. കോഴിക്കോട് ജില്ല കൂടാതെ മലപ്പുറം രണ്ട്, എറണാകുളം രണ്ട്, തിരുവനന്തപുരം ഒന്ന്, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

അതേസമയം, ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.