ഒന്നരവര്‍ഷത്തിനു ശേഷം കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക്; കേരളത്തിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും


തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് വീണ്ടും തുറക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച സ്‌കൂളുകള്‍ ഒന്നരവര്‍ഷത്തിനു ശേഷമാണ് തുറക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടാണ് ഉണ്ടാവുക.

നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദ​ഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. ഒക്ടോബർ നാല് മുതൽ കോളജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഒപ്പം പ്ലസ് വൺ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താൻ സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഉടൻ പ്രഖ്യാപനമുണ്ടാകും.

സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നവംബർ ഒന്നിന് മുൻപ് നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോൾ.