ഐശ്വര്യ കേരള യാത്രയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം; കെ-റെയിൽ പദ്ധതി അറബിക്കടലിലെറിയും: ചെന്നിത്തല


കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കൊയിലാണ്ടിയിൽ ഉജ്വല സ്വീകരണം നൽകി. പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ.മുനീർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ മoത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ-റെയില്‍ പദ്ധതി അറബിക്കടലിലൊഴുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യൂ.ഡി.എഫ് ഐശ്വര്യ കേരള യാത്രയ്ക്ക് കൊയിലാണ്ടിയില്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെ-റെയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തുടനീളം അറുപതി നായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. അതിവേഗ റെയില്‍പാതയ്ക്ക് യൂ.ഡി.എഫ് എതിരല്ല. നിലവിലുളള റെയില്‍പാതയ്ക്ക് മുകളിലൂടെ എലിവേറ്റഡ് പാത നിര്‍മ്മിച്ച് പദ്ധതി നടപ്പിലാക്കാം.

കേന്ദ്ര സര്‍ക്കാറിന്റെയോ, റെയില്‍വേ മന്ത്രലയത്തിന്റെയോ ധനകാര്യ മന്ത്രലയത്തിന്റെയോ നീതി ആയോഗിന്റെയോ അനുമതി ഈ പദ്ധതിക്കില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. കെ റെയിലിനെതിരെ സമരം ചെയ്യുന്ന കുടുംബങ്ങളൊടൊപ്പം യൂ.ഡി.എഫ് നില്‍ക്കും. ജനങ്ങളെ കുടിയൊഴിപ്പിക്കാനുളള പദ്ധതിയാണിത്. ഇത് യൂ.ഡി.എഫ് അംഗീകരിക്കില്ല.

കോവിഡ് കാരണം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പ്രവാസികളെ ഈ സര്‍ക്കാര്‍ വഞ്ചിച്ചു. . അരാജകത്വവും കെടുകാര്യസ്ഥതയും സൃഷിടിച്ച ഈ സര്‍ക്കാറിനെ ജനങ്ങള്‍ രണ്ട് മാസത്തിനുളളില്‍ പുറത്താക്കും. മോദിയും പിണറായിയും ചേര്‍ന്ന് രാജ്യത്തെയും സംസ്ഥാനത്തെയും തകര്‍ത്തതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് ഡോ.എം.കെ.മുനീര്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍, യൂ.ഡി.എഫ് ചെയര്‍മാന്‍ എം.എം.ഹസ്സന്‍, ചാണ്ടി ഉമ്മന്‍, ജോണി നെല്ലൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, കെ.പി.അനില്‍ കുമാര്‍, ഡി.സി.സി പ്രസിഡന്റ് യൂ.രാജീവന്‍, സി.വി.ബാലകൃഷ്ണന്‍, മഠത്തില്‍ നാണു, വി.പി.ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.