എൽ.ഡി.എഫ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയമായി തകര്‍ക്കുകയാണെന്ന് വി.ടി. ബല്‍റാം


കോഴിക്കോട്: ഉന്നത നിലവാരം പുലര്‍ത്തുന്ന ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെ ജനാധിപത്യവിരുദ്ധവും അക്കാദമിക വിരുദ്ധവുമായ നടപടികളിലൂടെ ഇടതു സര്‍ക്കാര്‍ രാഷ്ട്രീയമായി തകര്‍ക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി ടി ബല്‍റാം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (എച്ച് എസ് എസ് ടി എ ) ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹയര്‍ സെക്കണ്ടറിയില്‍ സ്വാധീനമില്ലാത്ത ഇടതു സംഘടനകളുടെ രാഷ്ട്രീയ അരക്ഷിതബോധമാണ് നിയമങ്ങളും കീഴ്‌വഴക്കങ്ങളും അട്ടിമറിക്കുന്നതിന് പിന്നില്‍. അരക്ഷിതാവസ്ഥയിലായ ഹയര്‍ സെക്കണ്ടറി മേഖലയുടെ അഭിമാന സമരസംഘടനയായ എച്ച് എസ് എസ് ടി എ ഇടതു നീക്കത്തിനെതിരെ പ്രതിരോധ മതില്‍ തീര്‍ക്കുകയാണ്.
ഹയര്‍ സെക്കണ്ടറിയുടെ ചരമക്കുറിപ്പായ ഖാദര്‍ കമ്മിറ്റി റിപ്പോട്ടിനെക്കുറിച്ച് ക്രിയാത്മക ചര്‍ച്ച വേണമെന്ന ആവശ്യത്തെ പിണറായി സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരുദ്ദേശ്യങ്ങളും സ്ഥാപിത താല്‍പര്യവുമാണ് ഇത്തരം ജനാധിപത്യവിരുദ്ധതക്ക് പിന്നിലെന്നും ബല്‍റാം പറഞ്ഞു.

ഗാനരചയിതാവ് രമേഷ് കാവില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എം സന്തോഷ് കുമാര്‍, കെ പി അനില്‍കുമാര്‍, പി മുജീബ് റഹ്‌മാന്‍, അനില്‍ എം ജോര്‍ജ്, എസ് എന്‍ മഹേഷ് ബാബു, പി രാധാകൃഷ്ണന്‍, എം റിയാസ്, കെ സനോജ്, പി ജയേഷ് കുമാര്‍, എന്‍ ബി ഷാജു, എ പി പ്രബീത്, കെ വി ഷിബു, കെ എ അഫ്‌സല്‍, പി കെ ഫൗസിയ, സാജിദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.