എട്ടുവയസുകാരിയെ നാല് വര്‍ഷം നിരന്തരം പീഡിപ്പിച്ചു; ഇടുക്കിയില്‍ യുവാവിന് 50 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
തൊടുപുഴ: എട്ടുവയസുകാരിയെ നാലു വര്‍ഷം നിരന്തരമായി പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി തങ്കമണി സ്വദേശി സോജന്‍ (33) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകുമെന്നതിനാല്‍ കഠിനതടവ് 20 വര്‍ഷമായി ചുരുങ്ങും. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
കുട്ടിക്ക് എട്ട് വയസുള്ളപ്പോള്‍ മുതല്‍ പ്രതി നാല് വര്‍ഷം നിരന്തരമായി പീഡിപ്പിച്ചിരുന്നു. സ്‌കൂളില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തങ്കമണി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കുട്ടിക്ക് നല്‍കാനുള്ള 1.20 ലക്ഷം രൂപയ്ക്ക് പുറമെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമപ്രകാരമുള്ള അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്. സനീഷ് ഹാജരായി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.