എം എല്‍ എമാരെ ശിക്ഷിക്കണമെന്നോ, അവരില്‍ നിന്ന് നഷ്ടമീടാക്കണമെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ല; കോടതി വിധിയുമായി സഹകരിക്കും: മുന്‍ എം എല്‍ എ കെ കുഞ്ഞമ്മദ് മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്



പേരാമ്പ്ര: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുന്‍ എം എല്‍ എ കെ കുഞ്ഞമ്മദ് മാസ്റ്റര്‍. ഇന്നത്തെ വിധിയില്‍ എം എല്‍ എമാരെ ശിക്ഷിക്കണമെന്നോ, അവരില്‍ നിന്ന് നഷ്ടമീടാക്കണമെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ല. വിചാരണ കോടതിയില്‍ കേസിന്റെ വിചാരണ നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. അതിനാല്‍ വിചാരണ കോടതിയില്‍ കേസ് നടത്തി നിരപരാധിത്വം തെളിയിക്കുമെന്ന് കുഞ്ഞമ്മദ് മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അന്ന് നിയമസഭയില്‍ നടന്ന കയ്യാങ്കളി ഒരു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന്റെയും ഭാഗമായിട്ടുള്ളതല്ല. അന്നത്തെ അഴിമതി ഗവണ്‍മെന്റിന്റെ ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു അത്. സുപ്രീം കോടതിയുടെ വിധിയില്‍ യാതൊരു തെറ്റും തോനുന്നില്ലെന്നും കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു. നിയമ സഭയുടെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഭയുടെ പരമോന്നത സ്ഥാനത്തുള്ള സ്പീക്കര്‍ക്കാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു.കേസിനെ സംബന്ധിച്ചിടത്തോളം സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം എന്നതാണ് ഇവിടത്തെ നിയമ പ്രശ്‌നമെന്നും കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു.

സുപ്രീം കോടതിവ്യക്തമാക്കുന്നത് കുറ്റം ആരോപിക്കുന്നവര്‍ വിചാരണ കോടതിയില്‍ വിചാരണ നേരിടാനാണ്. ഇത് ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാത്രമേ കരുതുന്നുള്ളൂ. വിചാരണാ കോടതി നടപടികളുമായി മുന്നോട്ടു പോകട്ടെ. അവിടെ തങ്ങളുടെ ഭാഗം വ്യക്തമാക്കുമെന്നും കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു.

അതേസമയം നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും മുന്‍ എം എല്‍ എ കെ കഞ്ഞമ്മദ് മാസ്റ്റര്‍ അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.

മന്ത്രി വി ശിവന്‍ കുട്ടിയും കെ കഞ്ഞമ്മദ് മാസ്റ്ററും അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം. വിചാരണ നേരിടേണ്ടവര്‍ വി ശിവന്‍ കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി.

നിയമനിര്‍മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി സുപ്രിംകോടതി ഒത്തുനോക്കി. ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി പറഞ്ഞു.