എ.ടി.എമ്മിലൂടെയും ജനത്തിന്റെ കീശ കാലിയാക്കാൻ പുതിയ തീരുമാനം; എ.ടിഎം ഇടപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി, ഓരോ ഇടപാടിനും 21 രൂപ വീതം കൊടുക്കേണ്ടി വരും; വിശദാംശം വായിക്കാം


കോഴിക്കോട്‌:എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി. ഇതോടെ എ.ടി.എം സേവനങ്ങള്‍ക്ക് ഇനി ചിലവേറും. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം.

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.

ഏഴുവര്‍ഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. 2014ലാണ് അവസാനമായി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. ഇത്രയും കാലമായതിനാല്‍ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ അഭിപ്രായം.

നിലവില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് എ.ടി.എമ്മില്‍നിന്ന് പരമാവധി അഞ്ചുതവണ ഇടപാടുകള്‍ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ ഇടപാടിനും പരമാവധി 20 രൂപ വരെ ബാങ്കിന് ഈടാക്കാം.

മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളില്‍ അഞ്ചുതവണയും സൗജന്യ ഇടപാടുകള്‍ നടത്താം.