ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസ്സുകാരനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തി


ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തി. പടയണിവെട്ടം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടെയും മകൻ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ മറ്റ് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവം. പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടെ നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നോരോപിച്ച് സിപിഎം രംഗത്തെത്തി. നേരത്തെ അഭിമന്യുവിന്റെ വീടിനു നേരെ ആർഎസ്എസ് ആക്രമം ഉണ്ടായതായി അവർ പറഞ്ഞു. മരിച്ച അഭിമന്യം എസ്എഫ്ഐ പ്രവർത്തകനാണ്. വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യു.