ഉണ്ണികുളത്ത് വാടകവീട്ടില്‍ യുവതി മരിച്ച സംഭവം കൊലപാതകം; സംശയരോഗിയായ ഭര്‍ത്താവിന്റെ ക്രൂരപീഡനമാണ് മരണകാരണമെന്ന് പൊലീസ്


ഏകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് മരിച്ചത്. അതിക്രൂരമായ ശാരീരിക മര്‍ദ്ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്.

ഭര്‍ത്താവ് താജുദ്ദീനാണ് യുവതിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംശയരോഗിയായ ഭര്‍ത്താവ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബാലുശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാര്‍ പറഞ്ഞു. ഉമ്മുക്കുല്‍സുവിന്റെ പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്ന നിലയിലായിരുന്നെന്നും വായില്‍ ഏതോ രാസവസ്തു ഒഴിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിനുശേഷം താജുദ്ദീന്‍ ഒളിവിലാണ്. താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു ഉമ്മുക്കുല്‍സു താമസിച്ചിരുന്നത്. ഒരുമാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശി സിറാജുദ്ദീന്‍ ഉണ്ണികുളത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒരാഴ്ച മുമ്പാണ് ഉമ്മുക്കുല്‍സുവും താജുദ്ദീനുമെത്തിയത്. വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഇവര്‍ തിരിച്ചെത്തിയത് അവശനിലയിലായിരുന്നു. സിറാജുദ്ദീന്റെ ഭാര്യയും മക്കളും ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. വൈകുന്നേരം മടങ്ങിയെത്തിയ സിറാജുദ്ദീനാണ് നാട്ടുകാരുമായി ചേര്‍ന്ന് ഉമ്മുക്കുല്‍സുവിനെ ആശുപത്രിയിലെത്തിച്ചത്. നന്മണ്ട സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി മരിച്ചത്.