ഇരുവഴിഞ്ഞിപ്പുഴയിലെ ഓളപ്പരപ്പില്‍ ജാബിറിന്റെ തണുത്തുറഞ്ഞ ശരീരം; പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി


തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ തലശേരി പാറമ്മല്‍ സ്വദേശി അനുഗ്രഹ് വീട്ടില്‍ നയിം ജാബിറി(22)നെയാണ് കാണാതായത്. ഇന്ന് രാവിലെ ഒന്‍പതര മണിയോടെ ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്നുതന്നെയാണ് മൃതദേഹം കിട്ടിയത്.

മുക്കം ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തലശേരിയില്‍നിന്നുള്ള എട്ടംഗ സംഘം ഇന്നലെയാണ് കോടഞ്ചേരിക്കടുത്ത നാരങ്ങാത്തോട് പതങ്കയത്ത് എത്തിയത്. ജാബിര്‍ പതങ്കയം രണ്ടാമത്തെ കയത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

ആദ്യം നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ മുക്കം ഫയര്‍ ഫോഴ്സും കോടഞ്ചേരി പൊലീസും വിവിധ സന്നദ്ധ സംഘടനാ വളന്റിയര്‍മാരും വൈകിട്ട് ആറുവരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം വൈകിട്ട് 7 മണിയോടുകൂടി തിരച്ചില്‍ നിര്‍ത്തുകയായിരുന്നു.