ഇന്‍സ്റ്റഗ്രാം വഴി വീഡിയോ ചാറ്റ്, സ്‌ക്രീന്‍ റെക്കോഡ് ഉപയോഗിച്ച് സ്വകാര്യചിത്രം പകര്‍ത്തി ഭീഷണി; തൊട്ടില്‍പാലം സ്വദേശി പിടിയില്‍


കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യചിത്രം പകർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.

കോഴിക്കോട് മരുതുംകര തൊട്ടിൽപ്പാലം പാറമ്മേൽ വട്ടക്കൈത വീട്ടിൽ വിജിലേഷിനെ(30) യാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുമായി വീഡിയോ ചാറ്റിങ് നടത്തി രഹസ്യമായി സ്ക്രീൻ റെക്കോഡ് ചെയ്തു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

ഇൻസ്റ്റഗ്രാം നമ്പരിലേക്ക് നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ പെൺകുട്ടിയെ ഇയാൾ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഫെയ്സ്ബുക്ക്, ഗൂഗിൾ അധികൃതരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഇയാൾ ഇതിനായി ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

രണ്ടാം പ്രതി തിരുവനന്തപുരം, അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ എം.മഹേഷ് (33)നെ നേമം പള്ളിച്ചലിൽനിന്ന് നവംബർ ആദ്യം അറസ്റ്റുചെയ്തിരുന്നു. സമാനമായ കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരേ മറ്റ് ജില്ലകളിലും സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ റിമാൻഡിലാണ്.

സിറ്റി പോലീസ് കമ്മിഷണർ ഐ.ജി.ബൽറാം കുമാർ ഉപാദ്ധ്യായയുടെ നിർദേശ പ്രകാരം സിറ്റി സൈബർ സ്റ്റേഷൻ ഡിവൈ.എസ്.പി. ടി.ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ്, എസ്.ഐ. മനു, പോലീസ് ഓഫീസർമാരായ വിനീഷ് വി.എസ്., സമീർഖാൻ എ.എസ്., മിനി എസ്. എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.