ഇന്നും നാളെയും സമ്പൂർണ അടച്ചുപൂട്ടൽ; പൊതുഗതാഗതം ഉണ്ടാകില്ല, അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി


കോഴിക്കോട്: കോവിഡ്‌ വ്യാപനം കുറയ്‌ക്കാനായി സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ അടച്ചുപൂട്ടൽ. ടിപിആർ 18നു മുകളിലുള്ള (ഡി വിഭാഗം) 80 തദ്ദേശസ്ഥാപനങ്ങളിൽ മുപ്പൂട്ടായിരിക്കും. പരീക്ഷകൾ നടക്കും. ആരാധനാലയങ്ങളിൽ ഒരു സമയം 15 പേർ മാത്രം. വാഹനം അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയിലുള്ളവർക്കായി കെഎസ്‌ആർടിസി സർവീസ്‌ നടത്തും. തിങ്കളാഴ്‌ചമുതൽ ഇളവുകൾ തുടരും.

ശനി, ഞായർ ഇളവുകൾ

● ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം
● ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ
● കള്ളുഷാപ്പുകളിൽ പാഴ്‌സൽമാത്രം
● പൊലീസ്‌ സ്‌റ്റേഷനിൽ അറിയിച്ച്‌ നിർമാണ പ്രവർത്തനമാകാം

വാരാന്ത നിയന്ത്രണം എന്തിന്‌

പ്രതിരോധപ്രവർത്തനത്തിൽ പ്രധാന പങ്ക്‌ വഹിക്കുന്ന വാരാന്ത അടച്ചുപൂട്ടൽ തുടങ്ങിയത്‌ കോവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചതുമുതൽ. പൊതുജനം ഏറ്റവും കൂടുതൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ദിവസങ്ങളാണ്‌ ശനിയും ഞായറും. കർശന നിയന്ത്രണത്തിലൂടെ ഈ ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗവ്യാപനം തടയാം. തുടർച്ചയായി അഞ്ച്‌ ദിവസം ഇളവുകൾ നൽകിയശേഷമാണ്‌ നിയന്ത്രണം.