ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു


കോഴിക്കോട്‌:റോയിട്ടേഴ്സ് ഫോട്ടോഗ്രഫറും പുലിറ്റ്സർ ജേതാവുമായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. താലിബാൻ ആക്രമണത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.

മേഖലയിലെ താലിബാനെതിരായ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂലൈ 13 ന് ഡാനിഷ് സിദ്ദിഖി തന്റെ ട്വിറ്റർ അക്കൗണ്ടിൽ, താൻ സഞ്ചരിച്ച വാഹനത്തിലേക്ക് താലിബാൻ ആർ.പി.ജി ആക്രമണം നടത്തുന്നതിന്റെ വീഡിയോ ‘ഭാഗ്യമുള്ളതുകൊണ്ട് സുരക്ഷിതനായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരുന്നു.

റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം, നേപ്പാൾ ഭൂകമ്പം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ എന്നിവയടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ പകർത്തിയ സിദ്ദിഖിയുടെ ഡൽഹിയിലെ ശ്മശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ദഹിപ്പിക്കുന്ന ചിത്രം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.