ഇതാണ് നമ്പർപ്ലേറ്റെന്ന് വാഹനവകുപ്പ്‌, സമ്മതിക്കില്ലെന്ന് പോലീസ്, ഏതെങ്കിലും ഒന്നുറപ്പിക്കുവെന്ന് ജനം


കോഴിക്കോട്: പുതിയ വാഹനനയപ്രകാരം അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിച്ച ഇരുചക്രവാഹനങ്ങൾക്ക് നേരെ പോലീസ് നടപടിയെടുക്കുന്നതായി ആരോപണം.

2020-ലെ നയപ്രകാരം മുൻവശത്തെ നമ്പർപ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേനിരയിൽ രേഖപ്പെടുത്തണം. പിൻവശത്തെ നമ്പർപ്ലേറ്റിൽ ആദ്യനിരയിലും രണ്ടാമത്തെ നിരയിലും അക്കങ്ങളോ അക്ഷരങ്ങളോ അഞ്ചുവീതം രേഖപ്പെടുത്തണം. എന്നാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ചില പോലീസ് ഉദ്യോഗസ്ഥർ പഴയമാതൃകയിൽ നമ്പർ രേഖപ്പെടുത്താനും അങ്ങനെ മാറ്റിയില്ലെങ്കിൽ പിഴയീടാക്കുമെന്നും പറയുന്നു എന്നാണ് പരാതി. കാഞ്ഞങ്ങാടും ഇടപ്പള്ളിയിലും കോഴിക്കോട്ടും ഇത്തരം പരാതിയുണ്ടായിരുന്നു.

ഇത്തരത്തിലുള്ള നടപടിക്ക്‌ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിൽ മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും ഓൾകേരള ടൂവീലർ ഡീലേഴ്സ്‌ അസോസിയേഷൻ പരാതി നൽകിയിരുന്നു.

വാഹനം ഷോറൂമിൽനിന്നിറക്കുമ്പോൾ നമ്പർപ്ലേറ്റ് ഡീലർമാർതന്നെ ഘടിപ്പിച്ചിരിക്കണമെന്നുള്ളത് നിർബന്ധമാണ്. പുതിയ കേന്ദ്ര വാഹനനയം പ്രകാരമുള്ള നമ്പർപ്ലേറ്റുകളാണ് ഘടിപ്പിക്കേണ്ടത്. എന്തുകൊണ്ടാണ് പോലീസിന്‌ ഇത്‌ അറിയാത്തത് എന്ന് മനസ്സിലാകുന്നില്ലെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നിർബന്ധമായും ഘടിപ്പിക്കണം. അതിന് കൃത്യമായ നിർദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. പുതിയരീതിയിൽ തന്നെയാണ് നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കേണ്ടത്. പഴയരീതിയിൽ ഉപയോഗിക്കണം എന്ന് പോലീസ് പറയുന്നത് പരിശോധിക്കുമെന്ന് ഉത്തരമേഖലാ ട്രാഫിക് എസ്.പി. സ്വപ്നിൽ മഹാജൻ പറഞ്ഞു.