ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയുമായി ബെവ്കോ; കൗണ്ടറുകളുടെ എണ്ണം കൂട്ടും, ടോക്കൺ സംവിധാനം നടപ്പാക്കും


തിരുവനന്തപുരം : മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് അടിയന്തരമായി ജീവനക്കാർക്ക് സർക്കുലർ നൽകി ബെവ്കോ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകി. മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ലെന്നും, തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

തിരക്കുള്ള ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. 20 ലക്ഷം വരെ കച്ചവടം നടക്കുന്നിടത്ത് മൂന്ന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം. 34 ലക്ഷം വരെ നാലു കൗണ്ടര്‍, 50 ലക്ഷത്തിന് മുകളില്‍ കച്ചവടം നടക്കുന്നിടത്ത് ആറില്‍ കുറയാത്ത കൗണ്ടറുകള്‍ വേണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

മദ്യം വാങ്ങാനെത്തുന്നവരെ മാന്യമായി പരിഗണിക്കണം. കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഷോപ്പുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. വൃത്തങ്ങള്‍ വരച്ച് അതില്‍ മാത്രം ആളുകളെ നിര്‍ത്തണം. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായം തേടണം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകള്‍ കൂടുതല്‍ സൗകര്യമുള്ള ഇടത്തേക്ക് മാറ്റണമെന്നും ബെവ്‌കോ സര്‍ക്കുലറില്‍ പറയുന്നു.

മദ്യശാലകളിലെ ആള്‍ക്കൂട്ടത്തില്‍ ഹൈക്കോടതി ഇന്നലെ ബെവ്‌കോയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കല്യാണത്തിനും മരണത്തിനും വരെ ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍, മദ്യശാലകള്‍ക്ക് മുന്നില്‍ ഒരു നിയന്ത്രണവുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.