ആലപ്പുഴയെ നടുക്കി രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍; എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നതിന് പിന്നാലെ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും കൊല്ലപ്പെട്ടു; വിറങ്ങലിച്ച് നാട്


ആലപ്പുഴ: നാടിനെ നടുക്കി ആലപ്പുഴ ജില്ലയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസഥാന സെക്രട്ടറിയുമാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.

രാത്രി ഏഴരയോടെയായിരുന്നു എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.ഷാന്‍ (38) ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് തെറിപ്പിച്ച ശേഷം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാനിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

ഷാനിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബി.ജെ.പി നേതാവ് കൊല്ലപ്പെടുന്നത്. ആലപ്പുഴ നഗരസഭയിലെ വെള്ളക്കിണര്‍ സെക്കരിയ ബസാറില്‍ പ്രഭാതസവാരിക്കിടെയാണ് ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തേ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് രഞ്ജിത്.

ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.