ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതിലെ പരാജയം സമ്മതത്തിന് തുല്യം: മദ്രാസ് ഹൈക്കോടതി


ചെന്നൈ: ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതിൽ ഇരയുടെ പരാജയം മുൻകൂർ സമ്മതത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. 19-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് കീഴ്‌ക്കോടതി വിധിച്ച പത്ത്‌ വർഷം കഠിനതടവ് റദ്ദാക്കിയാണ് ജസ്റ്റിസ് പൊങ്കിയപ്പന്റെ നിരീക്ഷണം.

ആദ്യ ലൈംഗികാതിക്രമം ഇര എതിർക്കാതിരുന്നാൽ അത് മുൻകൂർ സമ്മതത്തിന് തുല്യമാണ്. 21 വയസ്സുള്ള പ്രതിയും 19 വയസ്സുള്ള ഇരയും ഒരേ ഗ്രാമത്തിലുള്ളവരും ഒരു വർഷത്തോളം പ്രണയത്തിലായിരുന്നവരുമാണ്. വിവാഹ വാഗ്ദാനം നൽകി യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗർഭിണിയായതോടെ യുവാവ് വിവാഹത്തിന്‌ വിസമ്മതിച്ചതിനെത്തുടർന്നാണ് യുവതി പരാതി നൽകിയത്.

ഇരയും പ്രതിയും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാൽ ശാരീരിക ബന്ധം തുടർന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനത്തിനെതിരേ പരാതി നൽകാൻ രണ്ടരമാസം കഴിഞ്ഞതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. യുവാവിന്റെ ആദ്യ ലൈംഗികാതിക്രമം പ്രതിരോധിക്കാത്തത് മുൻകൂർ സമ്മതത്തിന് തുല്യമാണെന്നും ജസ്റ്റിസ് പൊങ്കിയപ്പൻ ചൂണ്ടിക്കാട്ടി. പരാതിയുടെ പകർപ്പും ഡോക്ടറുടെ റിപ്പോർട്ടും സംബന്ധിച്ച ചില സംശയങ്ങൾ ഉന്നയിച്ച ശേഷം കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കുകയായിരുന്നു.