അനുജന്റെ പിറന്നാള്‍ ആഘോഷത്തിന് കൊളാവിപ്പാലം ബീച്ചിലെത്തിയ പതിനൊന്നുകാരി തിരയില്‍പ്പെട്ടു മരിച്ചു


പയ്യോളി: കൊളാവിപ്പാലം കടപ്പുറത്ത് അമ്മയോടൊപ്പം നില്‍ക്കവെ ഇരച്ചെത്തിയ തിരമാലയില്‍പ്പെട്ട് പതിനൊന്നുകാരി മരിച്ചു. പയ്യോളി കോട്ടക്കടപ്പുറത്താണ് സംഭവം. കുറുന്തോടിയിലെ കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്.

അനുജന്‍ സിയോണിന്റെ ഒന്നാം പിറന്നാളായിരുന്നു ശനിയാഴ്ച. ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം കുടുംബസമേതം ബീച്ചിലെത്തിയതായിരുന്നു. ബീച്ചിന് സമീപമുള്ള തീരത്ത് നില്‍ക്കവെ ശക്തമായ തിരയൊഴുക്കില്‍ പെടുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.

സമീപത്ത് ഇത്തിള്‍വാരുന്ന തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഒമ്പതുമണിയോടെ മരണം സംഭവിച്ചു.

കുറുന്തോടി യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സനോമിയ. അമ്മ: സജിമ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മിനിഗോവയെന്ന് വിശേഷിപ്പിക്കുന്ന പയ്യോളി നഗരസഭയില്‍ ഡിവിഷന്‍ 36ല്‍പെട്ട കൊളാവിപ്പാലം കടല്‍ത്തീരത്തുവെച്ചാണ് സംഭവം. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടല്‍ ചെടികളാല്‍ സമൃദ്ധമാണ്.