അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം.ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്


 

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസ്. ഷാജിയുടെ കോഴിക്കോട്ടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വിജിലന്‍സ് എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തുന്നു.ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട് നിര്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇഡിയും ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം.ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‌സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസെടുത്തത്. നേരത്തെ കെ എം ഷാജിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.

അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ലെന്നും സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ടെന്നും കെ.എം.ഷാജി പറഞ്ഞിരുന്നു.