പാലേരി കുളക്കണ്ടത്തില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയ സംഭവം; നാല് പേര്‍ അറസ്റ്റില്‍


പേരാമ്പ്ര: പാലേരി കുളക്കണ്ടത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്ര വണ്ണാറത്ത് ഉജേഷ് (40), പേരാമ്പ്ര ഹൈസ്‌കൂളിനടുത്തുള്ള തൈവച്ചപറമ്പില്‍ ധനേഷ് (28), ചേനോളി റോഡ് പാറക്കണ്ടി മീത്തല്‍ ജിഷ്ണു (26), പേരാമ്പ്ര പരപ്പില്‍ പി. പ്രസൂണ്‍ (30) എന്നിവരെയാണ് പിടിയിലായത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി കുളക്കണ്ടം പഴുപ്പട്ട എടത്തുംകുന്നുമ്മല്‍ വിജേഷിനെ(34) ബൈക്കിലെത്തിയ സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന വിജേഷിനെ സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വയറിനും പുറത്തും ചെവിയുടെ പിന്‍ഭാഗത്തുമെല്ലാം വെട്ടേറ്റിരുന്നു. പളനി തീര്‍ത്ഥയാത്രക്ക് പോയ അച്ഛനും അമ്മയും തിരികെയെത്തി എന്നു കരുതിയാണ് വാതില്‍ തുറന്നത്. ഇവര്‍ ഇന്നലെ രാത്രി എത്തുമെന്നാണ് അറിയിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ വിജേഷും സഹോദര ഭാര്യയും ബന്ധുവായ യുവാവുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് സഹോദര ഭാര്യ എത്തുമ്പോഴക്കും അക്രമികള്‍ കടന്ന് കളഞ്ഞിരുന്നു.

ഉജേഷും ധനേഷുമാണ് വീട്ടില്‍ക്കയറി വെട്ടിയതെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടുപേരും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ പ്രദേശത്ത് നടന്ന ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പേരാമ്പ്രയില്‍ നിന്നെത്തിയ ശിവജി സേനക്കാരും നാട്ടുകാരും തമ്മിലായിരുന്നു അടിപിടിയുണ്ടായതെന്നാണ് വിവരം. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതികള്‍ കര്‍ണാടകയിലെ ഹൊസൂരിനടുത്തുള്ള ലോഡ്ജില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ.എസ്.പി. പ്രദീപ് കുമാര്‍, പേരാമ്പ്ര ഡിവൈ.എസ്.പി. കുഞ്ഞിമോയീന്‍കുട്ടി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐ. ജിതിന്‍വാസ്, എ.എസ്.ഐ. പി.കെ. ശ്രീജിത്ത്, എസ്.സി.പി.ഒ.മാരായ ടി.കെ. റിയാസ്, ശ്രീജിത്ത്, എ. അരുണ്‍ഘോഷ്, സി.പി.ഒ. ജോജോ ജോസഫ്, ഷിജു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.