താമരശ്ശേരിയിൽ നരിക്കുനി സ്വദേശിയായ യുവാവിന് വെട്ടേറ്റു; ആക്രമണം തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കുന്നതിനിടെ


 


താമശ്ശേരി: താമരശ്ശേരിയിൽ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു. നരിക്കുനി കാരുകുളങ്ങര സ്വദേശി അപ്പൂസ് എന്ന മൃദുൽ (24) നാണ് തലക്ക് വെട്ടേറ്റത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. കാരാടി വട്ടക്ക്കുണ്ട് പാലത്തിനു സമീപമാണ് ആക്രമണമുണ്ടായത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ രക്തസ്രാവം നിലക്കാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ യുവാവിന്റെ തലയിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മൃദുലിന്റെ തലക്കും, ദേഹത്തുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. പരപ്പൻ പൊയിൽ വാടിക്കൽ സ്വദേശി ബിജുവാണ് യുവാവിനെ ആക്രമിച്ചത്.

യുവാവിനെ പിന്തുടർന്ന് എത്തിയ ബിജു കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാകാം ആക്രമണത്തിന് കാരണമെന്ന് താമരശ്ശേരി പോലീസ് പറയുന്നു.