”അടുത്ത സ്റ്റോപ്പില്‍ കാണാം, ഇറങ്ങെടാ, ഇറങ്ങ്..” ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ വാതില്‍ക്കലിരുന്നത് വാക്കേറ്റം, കൊയിലാണ്ടി ആനക്കുളത്തെത്തിയപ്പോള്‍ യുവാവിനെ തള്ളിയിട്ടു- തീവണ്ടിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാം


കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ട്രാക്കില്‍ യുവാവിനെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രെയിനില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇയാളെ സഹയാത്രികന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് റെയില്‍വേ പൊലീസിന്റെ കണ്ടെത്തല്‍.

ട്രെയിനിന്റെ ഡോറിനരികില്‍ അപകടകരമാംവിധം പ്രതി ഇരിക്കുന്നതും യുവാവ് നില്‍ക്കുന്നതും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അടുത്ത സ്റ്റോപ്പില്‍ കാണാം എന്ന് യുവാവ് പറയുന്നതും ‘ഇറങ്ങെടാ’യെന്ന് പ്രതി യുവാവിനോട് പറയുന്നതും കേള്‍ക്കാം. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനുമുത്തുവിനെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

അതേസമയം, മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത് വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്. മംഗളുരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ആനക്കുളം വഴി കടന്നുപോയതിനു പിന്നാലെ ഞായറാഴ്ച രാത്രിയാണ് യുവാവ് പാളത്തിനരികില്‍ വീണു കിടക്കുന്ന പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

വീഡിയോ: