ലൈഫ് ഭവന പദ്ധതി; അര്‍ഹരായവര്‍ക്ക് വീട് അനുവദിക്കാത്തതില്‍ പ്രതിഷേധം, പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് ഒരുക്കിയ പ്രതിഷേധപ്പൊര പിണറായി സര്‍ക്കാറിന് സമര്‍പ്പിച്ച് രമേശ് ചെന്നിത്തല


പേരാമ്പ്ര: ലൈഫ് ഭവന പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് വീട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിഷേധപ്പൊരയൊരുക്കി യൂത്ത് കോണ്‍ഗ്രസ്. പേരാമ്പ്ര റഗുലേറ്റഡ് മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടില്‍ നിര്‍മ്മിച്ച പ്രതീകാത്മക പൊര മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി സര്‍ക്കാരിനു സമര്‍പ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങില്‍വെച്ച് അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ച ആളുടെ കുടുംബത്തിന് അദ്ദേഹത്തിന്റെ ഭവന പദ്ധതിയായ ഗാന്ധിഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജ്മല്‍ ചേനായി അധ്യക്ഷത വഹിച്ചു.

ലൈഫ് പദ്ധതി പ്രകാരം പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ 457 പേരാണ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ 2023-24ല്‍ നിലവില്‍ തീരുമാനിച്ച 457 ഗുണഭോക്താക്കളില്‍ നിന്നും 4 എസ്.സി വിഭാഗത്തിനും ലൈഫ് ഗുണഭോതൃ പട്ടിക നിലനില്‍ക്കെ പുതുതായി കണ്ടെത്തിയ 15 അധി ദരിദ്രരെയും ഉള്‍പ്പെടുത്തി 19 പേര്‍ക്ക് മാത്രമായി വീട് നല്‍കാന്‍ ആണ് തീരുമാനമായത്. ഇത് കഴിഞ്ഞ 7 വര്‍ഷമായി വീടിനു വേണ്ടി കാത്തിരിക്കുന്ന ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

summary: youth congress protesting against non-provision of house to eligible persons under life project