മയക്കുമരുന്ന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യോദ്ധാവ് പദ്ധതി; ഒക്ടോബര്‍ മാസം കോഴിക്കോട് ജില്ലയില്‍ മാത്രം പൊലീസിന് ലഭിച്ചത് 128 രഹസ്യ വിവരങ്ങള്‍


കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും സാമൂഹ്യ ദുരന്തമായി മാറുന്ന ഘട്ടത്തില്‍ അതിനെ പിടിച്ചുകെട്ടാന്‍ കൊണ്ടുവന്ന വ്യത്യസ്തമായ ഒരു പദ്ധതിയായിരുന്നു യോദ്ധാവ്. പൊതു ജന പങ്കാളിത്തത്തോടെ മയക്കുമരുന്നിന്റെ വ്യാപനം പരമാവധി തടയുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ യോദ്ധാവ് പദ്ധതി പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെ പോലീസിന് കൈമാറാന്‍ സാധിക്കും. വിജയകരമായി മുന്നേറുന്ന യോദ്ധാവ് പദ്ധതി വഴി പൊലീസിന് ഒക്ടോബര്‍ ആറുമുതല്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ പൊലീസിന് ലഭിച്ചത് 1131 രഹസ്യ സന്ദേശങ്ങളാണ്.

കോഴിക്കോട് സിറ്റി, റൂറല്‍ പരിധിയില്‍ നിന്ന് മാത്രം മയക്കുമരുന്നുമായി ബന്ധപ്പെട്ട 128 വിവരങ്ങളാണ് പൊലസീസിനെ തേടി എത്തിയത്. കോഴിക്കോട് സിറ്റിയില്‍ നിന്ന് 61 ഉം റൂറലില്‍ നിന്ന് 67 ഉം രഹസ്യ വിവരങ്ങളാണ് പൊലീസിന് കിട്ടിയിട്ടുള്ളത്. ജില്ലയില്‍ നിരന്തരം മയക്കുമരുന്ന് നടക്കുന്ന മയക്കുമരുന്ന് വേട്ടയ്ക്ക് പൊലീസിന് ലഭിക്കുന്ന ഇത്തരം രഹസ്യ വിവരങ്ങള്‍ സഹായകമാകുന്നുണ്ടെന്ന് വേണം കരുതാന്‍.

അയല്‍ ജില്ലയായ മലപ്പുറത്ത് നിന്നാണ് മയക്കുമരുന്നിന്റെ ഉപയോഗം വില്‍പ്പന വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. 144 വിവരങ്ങളായിരുന്നു മലപ്പുറത്ത് നിന്ന് കിട്ടിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104, ആലപ്പുഴയില്‍ നിന്ന് 76, തിരുവനന്തപുരം സിറ്റിയില്‍ നിന്ന് 54, കൊല്ലം സിറ്റിയില്‍ നിന്ന് 49, കൊല്ലം റൂറലില്‍ നിന്ന് 51, പത്തനംതിട്ടയില്‍ നിന്ന് 42, കോട്ടയത്തുനിന്ന് 51, ഇടുക്കിയില്‍ നിന്ന് 34, എറണാകുളം സിറ്റിയില്‍ നിന്ന് 69, എറണാകുളം റൂറലില്‍ നിന്ന് 74, തൃശൂര്‍ സിറ്റിയില്‍ നിന്ന് 60, തൃശൂര്‍ റൂറലില്‍ നിന്ന് 39, പാലക്കാട് നിന്ന് 52, വയനാട്ടില്‍ നിന്ന് 19, കണ്ണൂര്‍ സിറ്റിയില്‍ നിന്ന് 48, കണ്ണൂര്‍ റൂറലില്‍ നിന്ന് 10, കാസര്‍ഗോഡ് നിന്ന് 27 എന്നിങ്ങനെയാണ് യോദ്ധാവ് വഴി ഇക്കാലയളവില്‍ പൊലീസിന് ലഭിച്ച വിവരങ്ങള്‍.