മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്


തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേതു പോലെ കിറ്റുകൾ നൽകും. കിറ്റ് നൽകുന്നതിന് 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്.

സഹകരണ സംഘം ഭരണസമിതി 3 തവണ ഭാരവാഹി ആയവരുടെ വിലക്ക് സ്ഥിരമല്ലെന്നു സർക്കാർ സപ്ലൈകോയുടെ ഓണച്ചന്തകൾ അടുത്ത മാസം 4ന് തുടങ്ങും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. എല്ലാ ജില്ലകളിലും ഓണച്ചന്തകൾ പ്രവർത്തിക്കും. ഇതിനു പുറമേ ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നു വീതവും ചന്തകൾ ഉണ്ടാകും. ഉത്രാടം വരെ ഇവ പ്രവർത്തിക്കും. അവസാന 5 ദിവസങ്ങളിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വിൽക്കും.

ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നൽകുന്നതു സംബന്ധിച്ചു ചർച്ചകൾ തുടരുകയാണെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ചന്തകളുടെ നടത്തിപ്പിനായും മറ്റും 500 കോടി രൂപ നൽകണമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സർക്കാരിനോട് അഭ്യർഥിച്ചെങ്കിലും 100 കോടി മാത്രമാണ് അനുവദിച്ചത്.