ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 15 നഗരങ്ങളില്‍ 14 ഉം ഇന്ത്യയില്‍; ‘ഒരേയൊരു ഭൂമി’യെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം, ഇന്ന് ലോക പരിസ്ഥിതി ദിനം


രിസ്ഥിതി സംരക്ഷണത്തിന്റെ ആപ്തവാക്യവുമായി അതിജീവനകാലത്ത് വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുകയാണ്. ഓരോ പരിസ്ഥിതി ദിനം കടന്നുപോകുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുകയാണ്. ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതാണ് ഓരോ പരിസ്ഥിതി ദിനത്തിന്റെയും പ്രഥമ ലക്ഷ്യം.

ഇന്ന് ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഒരേയൊരു ഭൂമി എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തില്‍ കൂട്ടായ, പരിവര്‍ത്തനാത്മകമായ പ്രവര്‍ത്തനത്തിന് ഇത്തവണത്തെ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നു. കൊവിഡ് മഹാമാരിയുടെ അതിജീവന കാലത്താണ് ഇക്കുറിയും ലോക പരിസ്ഥിതി ദിനം കടന്നുപോകുന്നത്. ഭൂമിയിലെ ആവാസവ്യവസ്ഥയുടെ മുഖ്യകണ്ണി തന്നെയാണ് മനുഷ്യനും. എന്നാല്‍, പരിണാമത്തിന്റെ വഴികളിലെ സാംസ്‌കാരിക ചലനം മനുഷ്യനെ അതില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തപ്പെടാന്‍ നിര്‍ബന്ധിതനാക്കുന്നു.

ഭൂമി ഇന്ന് മൂന്നുതരത്തിലുള്ള വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ആളുകൾക്കും പ്രകൃതിക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥയാണ് അതിൽ ആദ്യത്തേത്. ആവാസവ്യവസ്ഥ നശിക്കുന്ന അവസ്ഥയാണ് രണ്ടാമത്തേത്. ഏതാണ്ട് ഒരു ദശലക്ഷത്തോളം ജീവിവർഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ്. മൂന്നാമത്തേത് മലിനീകരണം കൂടുന്നു എന്നതാണ്. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്.

അതേസമയം ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതൽ അന്തരീക്ഷമലിനീകരണം നേരിടുന്ന രാഷ്ട്രങ്ങൾ. 2014 ൽ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ലോകാരോഗ്യസംഘടന കണ്ടെത്തിയത് ഡൽഹിയെ ആയിരുന്നു. നിത്യേന 80 ഓളം ആളുകളാണ് ഡൽഹിയിൽ ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾ മൂലം മാത്രം മരണപ്പെടുന്നത്. പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാൾ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള 15 നഗരങ്ങളിൽ 14 ഉം ഇന്ത്യയിലാണ്. രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നത് വാഹനങ്ങളിൽ നിന്നാണ്. ഡൽഹി പോലുള്ള നഗരങ്ങളിൽ വായു മലിനീകരണം മനുഷ്യജീവിതത്തെ തന്നെ ദുസ്സഹമായി ബാധിക്കുന്ന തരത്തിൽ ദോഷകരമായി മാറി കഴിഞ്ഞു.

വൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. അതിലൂടെ ഭൂമി ഇന്ന് നേരിടുന്ന വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ നിന്നും ഓരോരുത്തർക്കും രക്ഷിക്കാനാകും. ഈ ഭൂമിയിലെ സർവചരാചരങ്ങൾക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാൻ നാമോരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ഓർക്കുക…

ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിനായി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972-ലെ പ്രഥമ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യമായ ‘ ഒരേ ഒരു ഭൂമി’ തന്നെയാണ് അരനൂറ്റാണ്ടു കഴിഞ്ഞ് 2022ലെ ആപ്തവാക്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഭൂമിയല്ലാതെ, മറ്റൊരു ഭവനമില്ലെന്ന തിരിച്ചറിവില്‍ ഉത്തരവാദിത്വത്തോട് കൂടി നമുക്ക് ഭൂമിയുടെ പരിപാലനം നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്യാം. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും, മലിനീകരണവും, കാലാവസ്ഥ വ്യതിയാനവുമെല്ലാം ദിനംപ്രതി ഭൂമിക്ക് പ്രഹരമേല്‍പ്പിക്കുന്ന ഈ കാലഘട്ടത്തില്‍ സുസ്ഥിരമായ നിലനില്‍പ്പിന് ഈ കൊവിഡനന്തര കാലത്ത് ഒരുമയോടെ നീങ്ങാം…