വിദേശനാണ്യ വിനിമയ സ്ഥാപനത്തിൻ്റെ പേരിൽ തട്ടിപ്പ്; കൊല്ലം സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കണ്ണൂർ സ്വദേശിയായ യുവതി അറസ്റ്റിൽ


കണ്ണൂർ: വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലം സ്വദേശിയുടെ 43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഏച്ചൂർ വട്ടപ്പൊയില്‍ താഴേ വീട്ടില്‍ ഹൗസിലെ ജസീറ (32)യാണ് പിടിയിലായത്.

താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കല്‍ സ്വദേശി അഷറഫില്‍ നിന്നും 43,59,950 രൂപ നിക്ഷേപമായി വ്യാജ ബാങ്ക് അക്കൗണ്ട് വഴിയും മറ്റും പ്രതി കൈക്കലാക്കിയത്. വിദേശത്തുള്ള പരിചയം വെച്ചാണ് പ്രതി അഷറഫുമായി ബന്ധം സ്ഥാപിച്ചത്.

റോബോട്ടിക് ട്രേഡിംഗില്‍ നിക്ഷേപം നടത്തിയാല്‍ നിക്ഷേപത്തിന്റെ 20 ശതമാനം ലാഭം തരുമെന്നുള്ള വാഗ്ദാനത്തില്‍ ആകൃഷ്ടനായാണ് 2022 ജൂലായ് മുതല്‍ ഒക്ടോബർ വരെയുള്ള വിവിധ സമയങ്ങളില്‍ പണം നിക്ഷേപിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. പ്രതിക്കെതിരെ മറ്റൊരു സാമ്ബത്തിക തട്ടിപ്പു കേസും ടൗണ്‍ സ്റ്റേഷനില്‍ നിലവിലുണ്ട്.

കണ്ണൂർ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ഷമീല്‍, ഷൈജു, നാസർ, ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Summary: Fraud in the name of a foreign exchange institution; A woman from Kannur was arrested as the main accused in the case of extorting Rs 43 lakh from a Kollam native