ശസ്ത്രക്രിയക്ക് പിന്നാലെ പേരാമ്പ്ര സ്വദേശിയായ സ്ത്രീ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ മധ്യവയസ്‌കയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം. പന്തിരിക്കര വാഴയില്‍ വിലാസിനി (57) മരിച്ചതുമായി ബന്ധപ്പെട്ടാണ് കുടുംബം ചികിത്സാപ്പിഴവ് ആരോപിച്ച് രംഗത്തുവന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ അനുവദിച്ചില്ലെന്നും, കുടലിന് പറ്റിയ മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകാനും മരണം സംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മാര്‍ച്ച് നാലിനാണ് ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി വിലാസിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടലിന് പോറല്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ആ പോറലിന് സ്റ്റിച്ചിട്ടതായും പറഞ്ഞിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ ഉച്ചയ്ക്ക് വേദന കഠിനമായതോടെ മറ്റൊരു മരുന്നു നല്‍കി. വൈകുന്നേരം വിലാസിനിയെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി ഒന്നും നല്‍കിയില്ലെന്നും അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വൈകുന്നേരം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം വിലാസിനിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ഉള്‍പ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ആശുപത്രിയില്‍നിന്ന് ലഭിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്‌.

ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം മേധാവിയോടാണ് റിപ്പോർട്ട് തേടിയത്.

2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തില്‍ ഹര്‍ഷിനയെന്ന യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് താന്‍ വിധേയയാകേണ്ടി വന്നുവെന്ന് കാണിച്ച് ഹര്‍ഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പരാതി നല്‍കിയിരുന്നു.