ചക്കിട്ടപാറ പൂഴിത്തോടില്‍ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം


പേരാമ്പ്ര: ചക്കിട്ടപാറ പൂഴിത്തോടില്‍ വീണ്ടും കാട്ടാനയിറങ്ങി. ആലമ്പാറ മേഖലയില്‍ ആനയിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പൂഴിത്തോടിലും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. ഈ മേഖലയിലെ കര്‍ഷകരായ സന്തോഷ് ഇടമണ്ണേല്‍, ചെറിയാന്‍ പന്തപ്ലാക്കല്‍, ഷാജു ഇടമണ്ണേല്‍ തുടങ്ങിയവരുടെ കൃഷിടങ്ങളിലാണ് നാശനഷ്ടം വരുത്തിയത്.

നിരന്തരമായി കൃഷിനാശം വരുത്തുന്നതുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ വനം വകുപ്പ് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷക സമൂഹം ആവശ്യപ്പെടുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ മേഖലകളില്‍ പ്രവര്‍ത്തനരഹിതമായിരുന്ന സോളാര്‍ ഫെന്‍സിംഗുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നുണ്ട്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് ഫെന്‍സിംഗ് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതായി വി.എസ്.എസ് പ്രസിഡന്റ് ഷാജന്‍ ഈറ്റത്തോട്ടത്തില്‍ അറിയിച്ചു.