വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്


തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 13-ന് വോട്ടെടുപ്പ് നടക്കും. വയനാടിന് പുറമേ പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്രികാ സമര്‍പ്പണം വെള്ളിയാഴ്ച ആരംഭിക്കും.

വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചനകള്‍. മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമബംഗാളിലെ ബാസിര്‍ ഹട്ട് എന്നിവിടങ്ങളിലും ഇതിനൊപ്പം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കും.

പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.