‘പരാതി നല്‍കിയിട്ടും പരിഹാരമായില്ല’; കുടിവെള്ളം പാഴാവുന്നതിനെതിരെ ഒറ്റയാള്‍ സമരവുമായി നാദാപുരം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍


നാദാപുരം: വാര്‍ഡിലെ പൊട്ടിയ പൈപ്പുകള്‍ നന്നാക്കി കുടിവെള്ളം പാഴാവുന്നത് തടയണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി വാര്‍ഡ് മെമ്പര്‍. നാദാപുരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മെമ്പര്‍ എം.സി സുബൈര്‍ ആണ് പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചത്. രാവിലെ 10മണിയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് 1മണിയോടെയാണ് അവസാനിപ്പിച്ചത്.

ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വാര്‍ഡിലെ വിവിധയിടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ മൂന്ന് മാസത്തോളമായി. നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമില്ലാതായതോടെയാണ് സൂചന സമരം എന്ന നിലയിൽ കുത്തിയിരിപ്പ് സമരം നടത്തിയതെന്ന് മെമ്പര്‍ പറഞ്ഞു. വെള്ളം ആവശ്യത്തിന് ലഭിക്കാതെ വലിയ തുക ബില്ല് അടക്കേണ്ട അവസ്ഥ പലര്‍ക്കുമുണ്ടായിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളം ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം പാഴായി പോവുന്നത് സങ്കടകരമാണെന്നും മെമ്പര്‍ പറഞ്ഞു.

വാട്ടർ അതോറിറ്റി ജീവനക്കാരനെ കൂടെ വിട്ട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ എ ഇ തയ്യാറായതോയാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി.എച്ച് നജ്മ ബീവി, വാർഡ് കൺവീനർ കെ.വി അബ്ദുള്ള, യൂത്ത്‌ ലീഗ് ഭാരവാഹികളായ മുഹ്‌സിൻ മുബാറക്, മുനീബ് പറമ്പത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സതീശൻ എം.പി, വാർഡ് സി.ഡി.എസ് മെമ്പർ റമീസ കുനിയിൽ, എം.സി കെ ജാഫർ, ജാബിർ തങ്ങൾ, സുഹൈൽ ടി.പി എന്നിവർ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്ഥലത്ത് എത്തിയിരുന്നു.

Description: Ward member of Nadapuram panchayat with protest against wastage of drinking water