വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടം ഇതുവരെ കണകാക്കിയതിലും കൂടുതൽ, പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം


വിലങ്ങാട്: വിലങ്ങാടും പരിസര പ്രദേശങ്ങളിലും ജൂലൈ 29നു രാത്രിയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായത് വൻ നാശ നഷ്ടം. ഇതുവരെ പുറത്തുവന്ന കണക്കുകൾ പൂർണമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം.

പറമ്പടിയിലെയും പന്നിയേരിയിലേക്കുമുള്ള റോഡുകൾ തകർന്നതിനാൽ ഉദ്യോ​ഗസ്ഥർക്ക് ഇവിടേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാലാണ് ഉരുൾപൊട്ടലിനെ തുടർന്ന് ഈ മേഖലകളിലുള്ള കൃഷി നാശത്തിന്റെയും മറ്റും കണക്കുകൾ ഉദ്യോ​ഗസ്ഥർക്ക് ശേഖരിക്കാൻ കഴിയാതെ പോയത്. പറമ്പടിയിൽ പറക്കാടൻ ചന്തൂട്ടി, ടി.കെ.വിജയൻ, വേലിയേരി ചന്തു, പാലിൽ സുരേഷ് എന്നിവരുടെ കൃഷിയിടങ്ങൾ ഭൂരിഭാ​ഗവും നശിച്ചു.

പന്നിയേരിയിൽ കുഞ്ഞാൻ എന്നയാളുടെ ഒരു ഏക്കർ കൃഷി ഭൂമിയാണ് ഉരുൾപൊട്ടലിൽ ഇല്ലായത്. പാലുമ്മൽ ബിജുവിന്റെ റബർ തോട്ടവും ഉരുൾപൊട്ടലിനെ തുടർന്ന് ഭാ​ഗികമായി നശിച്ച അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചതിനാൽ നാട്ടുകാരും കൃഷി നാശം അറിയാൻ വൈകി.

Description: Vilangad Landslide; The loss is higher than so far estimated, with acres of crop loss in Parambadi and Pannieri.