വിലങ്ങാട് ഉരുൾപൊട്ടൽ: രേഖകൾ നഷ്ടപ്പെട്ടവർക്കായുള്ള പ്രത്യേക അദാലത്ത് ആ​ഗസ്ത് 16 ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ


കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഐടി മിഷൻ ആണ് അദാലത്തിന് നേതൃത്വം നൽകുക. എല്ലാ വകുപ്പുകളും പങ്കെടുക്കുന്ന അദാലത്തിൽ നഷ്ടപ്പെട്ട രേഖകൾക്ക് പകരം രേഖകൾ നൽകാൻ സംവിധാനമുണ്ടാക്കും.

ഉരുൾപൊട്ടലിൽ വിവിധ മേഖലകളിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് എല്ലാ വകുപ്പുകളും ജില്ലാ കലക്ടർക്ക് കൈമാറും. ഇതിനുപുറമേ വിലങ്ങാടിന്റെ സമീപ പഞ്ചായത്തുകളിലും ഉരുൾപൊട്ടൽ മൂലം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുക്കും.

ഒഴുകിപ്പോയ വീടുകൾ, പൂർണ്ണമായും തകർന്ന വീടുകൾ, ഭാഗികമായി തകർന്നവ, വാസയോഗ്യമല്ലാത്തവ, തകർന്ന റോഡുകൾ, പാലങ്ങൾ, കൾവെർട്ടുകൾ, കെട്ടിടങ്ങൾ, കൃഷി നാശം, തകർന്ന ട്രാൻസ്ഫോമറുകൾ, വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി ലൈനുകൾ, കുടിവെള്ളവിതരണ പൈപ്പുകൾ, ആദിവാസികളുടെ സഹകരണ സൊസൈറ്റി അടക്കമുള്ള ഉപജീവനമാർഗങ്ങൾ, മൃഗങ്ങളുടെ നാശം, റേഷൻ കടകൾ, റേഷൻ കടകളിൽ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെയെല്ലാം നഷ്ടത്തിന്റെ വിശദമായ കണക്കെടുക്കും.

ജില്ലാ പഞ്ചായത്തിന്റേത് ഉൾപ്പെടെ വിലങ്ങാട് ദുരിതബാധിതർക്ക് പുതിയ വീടുകൾ നിർമ്മിക്കാൻ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്. വീടുകൾ നിർമിക്കാനുള്ള ഭൂമി കണ്ടെത്താൻ പരിശോധന നടത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.വിലങ്ങാട് വില്ലേജിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും പോയി കൗൺസിലിംഗ് നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.നാളെ ഒരു കൗൺസിലിംഗ് സംഘം കൂടി പോകും.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് പുറമെ, വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എം ടി, വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദൻ കെ കെ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. [mid5]