വെങ്ങളത്ത് ട്രെയിൻ തട്ടി മരിച്ചത് വളയം സ്വദേശിയായ യുവാവ്


കൊയിലാണ്ടി: വെങ്ങളം റെയിൽവേ ഗെയിറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. വളയം കല്ലുനിരയിൽ കൂടലായി വീട്ടിൽ കമലയുടെ മകൻ മിഥുനാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നു മണിയോടെയായിരുന്നു അപകടം.

വെങ്ങളത്തുള്ള ബന്ധുവീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. വെങ്ങളം റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ ശരീര ഭാഗങ്ങൾ മുറിഞ്ഞു പോയിരുന്നതിനാൽ ആളെ തിരിച്ചറിയാൻ ഇന്നലെ സാധിച്ചിരുന്നില്ല. അതിനെ തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മാധ്യമങ്ങളിൽ വാർത്ത കണ്ടതിനെ തുടർന്ന് മിഥുന്റെ സുഹൃത്തുക്കൾ കൊയിലാണ്ടി പോലീസിനെ ബന്ധപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് മൃതദേഹം കണ്ടെത്തിയത് എന്ന് എസ് ഐ.കെ.ടി രഘു പറഞ്ഞു.

ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ, മൊബൈൽ ഫോണിന്റെ ഭാഗങ്ങളും വെങ്ങളത്തെ സി.സി.ടി.വി ക്യാമറയും പരിശോധിച്ചാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. ഇയാളുടെ കയ്യിൽ നിന്നൊരു എ.ടി.എം കാർഡും കിട്ടിയിരുന്നതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു വാണിയംകുളവും അന്വേഷണത്തിന് നേതൃത്വം നൽകി.