റസ്റ്റ് ഹൗസുകൾ ജനകീയമായി; മൂന്ന് വർഷം കൊണ്ട് വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം


വടകര: വടകര താലൂക്കിൽ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന താമസ കേന്ദ്രമായി വടകര റെസ്റ്റ് ഹൗസ് മാറി. പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി ആരംഭിച്ചതിനു ശേഷം വടകര റസ്റ്റ് ഹൗസിൽ 3526 ബുക്കിംഗുകൾ ഉണ്ടായി. ഇതുവഴി 2021 നവംബർ 1 ആം തീയതി മുതൽ 2025 മാർച്ച് 3 ആം തീയതി വരെയായി വടകര റസ്റ്റ് ഹൗസിൽ നിന്നും സർക്കാരിന് 23,70,128 രൂപ വരുമാനം ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.

വടകര റസ്റ്റ് ഹൗസിൽ 16.8 ലക്ഷം രൂപയുടെ കോൺഫറൻസ് ഹാൾ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കിയതായും,15.1 ലക്ഷം രൂപയുടെ ടോയ്ലറ്റ് പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.20 ലക്ഷം രൂപയുടെ ഫ്ലോറിങ്ങ് പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാതിരുന്ന റസ്റ്റ് ഹൗസുകൾ ജനകീയമാക്കിയതിലൂടെ വിപ്ലവകരമായ മാറ്റമാണ് എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയത്.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസുകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയാണ് പീപ്പിൾസ് റസ്റ്റ് ഹൗസ് . ഈ പദ്ധതി വഴി ജനങ്ങൾക്ക് ചുരുങ്ങിയ നിരക്കിൽ മെച്ചപ്പെട്ട സൗകര്യത്തോടുകൂടിയും ,സുരക്ഷയോടു കൂടിയും ,കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ റൂമുകൾ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. പൊതു ജനങ്ങൾക്ക് റൂമുകൾ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമായി.