യു.ഡി.എഫിന് 168 വോട്ടിന്റെ ഭൂരിപക്ഷം; 2020ലെ തെരഞ്ഞെടുപ്പില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കക്കറമുക്കില്‍ വിജയ പതാക പാറിച്ച് യു.ഡി.എഫ്


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 168 വോട്ടിന്റെ ഭൂരിപക്ഷം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ പി. മുംതാസിന് 755 വോട്ട് നേടിയപ്പെള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി.ഐയിലെ കെ.സി. ആസ്യയ്ക്ക് 587 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി കെ.എം. ശാലിനിക്ക് 20 വോട്ടും ലഭിച്ചു. ഇവരെ കൂടാതെ അപരകളായി രണ്ട് വീതം മുംതാസും ആസ്യയും ഉള്‍പ്പെടെ ഏഴ് പേര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു.

ഇരുമുന്നണികള്‍ക്കും വിജയം അനിവാര്യമായ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശക്തമായ മത്സരത്തിലൂടെയാണ് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഭരണം നിലനിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 11 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിടത്താണ് ഇത്തവണ യു.ഡി.എഫിന് 168 വോട്ടിന്റെ ലീഡ് നേടിയെടുത്തിരിക്കുന്നത്.

15-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത പ്രസിഡന്റായ ഇ.ടി രാധ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2020ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 15 അംഗ ഭരണസമിതിയില്‍ എട്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫും ഏഴ് വാര്‍ഡുകളില്‍ യു.ഡി.എഫുമാണ് വിജയിച്ചത്. എല്‍.ഡി.എഫിലെ സി.പി.ഐ പ്രതിനിധി ഇ.ടി രാധയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയുമായിരുന്നു.

എല്‍.ഡി.എഫിനും യുഡിഎഫിനും വ്യക്തമായ ആധിപത്യമില്ലാത്ത വാര്‍ഡില്‍ കഴിഞ്ഞ തവണ 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശ്രീലേഖ പയ്യത്തിനെ ഇ.ടി. രാധ പരാജയപ്പെടുത്തിയത്. ഇവിടെ അപരയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീരേഖ 13 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.