നാടിനെ നടുക്കിയ തിരുവമ്പാടിയിലെ ബസ് അപകടത്തിൽ മരണം രണ്ടായി; മരിച്ചത് മുൻ സീറ്റിലിരുന്ന യാത്രക്കാർ, ബസ് പുഴയിലേക്ക് പതിച്ചത് തലകീഴായി


കോടഞ്ചേരി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ബസ്സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഓമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി ആണ് . രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍ പാലത്തിനോട് ചേർന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്.

നിരവധി പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്ക് പുറമെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ ഇരുപതോളം പേരും ചികിത്സയിലുണ്ട്. ക്രെയിന്‍ സ്ഥലത്തെത്തി ബസ്സ് പുഴയില്‍ നിന്നും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.