ഇനിയില്ല ആ ചിരിക്കുന്ന മുഖങ്ങള്‍, അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ പാറക്കടവ്‌; കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട്‌ മരിച്ച മുഹമ്മദ് റിസ്വാനും, മുഹമ്മദ് സിനാനും വിട നല്‍കാനൊരുങ്ങി നാട്; ഖബറടക്കം ഉച്ചയ്ക്ക്‌


ചങ്ങരോത്ത്‌: ഒരുമിച്ച് കളിച്ച് നടന്നവര്‍…ഒടുവില്‍ മടക്കവും ഒരുമിച്ച്…കുറ്റ്യാടി പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ച മുഹമ്മദ് റിസ്വാനും മുഹമ്മദ് സിനാനും വിട നല്‍കാനൊരുങ്ങി നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പറക്കടവ് ജുമാമസ്ജിദില്‍ വൈകുന്നേരം രണ്ട്‌ മണിയോടെ ഖബറടക്കും.

ഇന്നലെ വൈകുന്നേരമാണ് പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവര്‍ ഒഴുക്കില്‍പ്പെട്ട്‌ മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കില്‍ താഴെ ഭാഗത്താണ് കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. എന്നാല്‍ പെട്ടെന്ന്‌ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് റിസ്വാനെ ഉടന്‍ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.

പേരാമ്പ്രയിൽ നിന്നും നാദാപുരത്തുനിന്നും എത്തിയ ഫയർഫോഴ്സ് അംഗകളും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിലൊടുവിലാണ് മുഹമ്മദ് സിനാനെ കണ്ടെത്താനായത്. രണ്ടു പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് കുറ്റ്യാടി വ.ഹയര്‍സെക്കന്ററി സ്‌ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Description: Today including the graves of students who died in the Kuttiadi river