തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീംലീഗ്‌ പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം


നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം. വിചാരണ കോടതി വെറുതെ വിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേർക്കും നഷ്ടപരിഹാരം നൽകണം. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കോടതിയില്‍ കീഴടങ്ങിയിട്ടില്ല. പാസ്പോര്‍ട്ട് തിരികെ കിട്ടത്താതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതില്‍ നിയമ തടസ്സങ്ങളില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

വിധി പ്രഖ്യാപിക്കുന്നതിനാല്‍ തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ ഇന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.

കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്ത പ്രതികളെ രാത്രി തന്നെ എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാറിന് മുന്നിൽ ഹാജരാക്കി.

പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാരും ഷിബിന്റെ പിതാവും സമര്‍പ്പിച്ച അപ്പീലിലാണ് 1 മുതല്‍ 6 വരെ പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചത്. 2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Description: Thuneri Shibin murder case; All the six accused got life imprisonment