പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ കൊലപാതകം: മൂന്ന് പേര്‍ കീഴടങ്ങി, ഇര്‍ഷാദിനെ കൊലപ്പെടുത്തിയ ശേഷവും പണം ആവശ്യപ്പെട്ടു, തന്നെയും തടങ്കലില്‍ വെച്ചിരുന്നതായി സഹോദരന്‍


പേരാമ്പ്ര: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കീഴടങ്ങി. കൊല്ലപ്പെട്ട ഇര്‍ഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട ഇര്‍ഷാദ്, മിസ്ഹര്‍, ഷാനവാസ് എന്നിവരാണ് കല്‍പ്പറ്റ സി.ജെ.എം കോടതിയിലെത്തി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സാലിഹിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

സ്വാലിഹിനേയും സഹോദരന്‍ ഷംനാദിനേയും നാട്ടിലെത്തിക്കുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച പോലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. പ്രതികളെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം. അതിനിടെ ഇര്‍ഷാദിനെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് ഉമ്മ നഫീസ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇര്‍ഷാദ് മരിച്ചതായി വിവരം ലഭിച്ചെന്നും കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘം കൊലപ്പെടുത്തിയ ശേഷവും പണം ആവശ്യപ്പെട്ടെന്ന് ഇര്‍ഷാദിന്റെ സഹോദരന്‍ അര്‍ഷാദ് വെളിപ്പെടുത്തി. ഈ സമയത്ത് ഇര്‍ഷാദ് കൊല്ലപ്പെട്ടുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും ഇര്‍ഷാദിന്റെ കയ്യിലുള്ള സ്വര്‍ണം ആവശ്യപ്പെട്ട് ഒരു ദിവസം മുഴുവന്‍ തന്നെയും തടവില്‍ വെച്ചെന്നും അര്‍ഷാദ് പറഞ്ഞു.

ജൂലൈ 30നാണ് സ്വാലിഹ് ആവശ്യപ്പെട്ട പ്രകാരം പത്ത് ലക്ഷം രൂപ നല്‍കിയത്. ഇര്‍ഷാദിനെ വിട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെ ഈ തുക ദുബായില്‍ വച്ച് സുഹൃത്തുക്കള്‍ വഴി കൈമാറുകയായിരുന്നെന്നും ഇര്‍ഷാദിന്റെ വാപ്പ നാസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു.

അതേസമയം ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായാണ് സൂചന. സ്വാലിഹിന് കൊല്ലപ്പെട്ട ഇര്‍ഷാദിനെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി ജസീലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇര്‍ഷാദ് നാട്ടിലെത്തിയ ശേഷം സ്വര്‍ണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവില്‍ വെക്കുകയായിരുന്നു. ജസീലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

summery: three accused have surrendered in irshad’s kidnapping and murder case