‘യാത്രകഴിഞ്ഞ് ഉടനെ എത്താമെന്ന് പറഞ്ഞ് പോയതാണ്’, ഒടുവിൽ വീട്ടിലേക്ക് എത്തിയത് ചേതനയറ്റ ശരീരമായി; അമലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി തോടന്നൂർ നാട്


വടകര: താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് മരിച്ച അമലിന് തോടന്നൂർ നാട് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെയാണ് മൃതദേഹം വരക്കൂൽ വീട്ടിലെത്തിച്ചത്. അവസാനമായി അമലിനെ കാണാനെത്തിയവർക്ക് അമ്മയുടെയും ആ കുടുംബത്തിന്റെ അവസ്ഥ കണ്ട് കണ്ണീരടക്കാനായില്ല. മൂന്ന് മണിയോടെ വീട്ടുവളപ്പിലാണ് അമലിന്റെ മൃതദേഹം സംസ്ക്കരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമൽ 22ന് രാത്രി 8മണിയോടെയാണ് വീട്ടിൽ നിന്നും സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര തിരിച്ചത്. ഒരു ദിവസത്തെ യാത്രയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടത്തിൽപ്പെടുന്നത്. പുലർച്ചെ ഒന്നരയോടെ ചുരത്തിന്റെ ഒമ്പതാം വളവിൽ മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അമൽ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് കൊക്കയിൽ നിന്നും അമലിനെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അച്ഛൻ: രവി.
അമ്മ: സുമ.
സഹോദരൻ: അതുൽ